എന്റെ ദേഹം വേദനിക്കുന്നു
“ദുർഗ, ദുർഗ’ എന്ന് ഞാൻ കരയുന്നു
നിന്റ് കരുണയ്ക്കുവേണ്ടി ഞാൻ
യാചിക്കുന്നു, അമ്മേ
ദുർഗാദേവിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് പാടുമ്പോൾ വിജയ് ചിത്രകാർ എന്ന കലാകാരന്റെ ശബ്ദം ഉയരുന്നു. അദ്ദേഹത്തെപ്പോലുള്ള കലാകാരന്മാർ ആദ്യം പാട്ടെഴുതുകയും പിന്നീട് ചിത്രംവരച്ച് നിറം കൊടുക്കുകയും ചെയ്യുന്നു – 14 അടി ഉയരമുള്ള ചിത്രങ്ങൾവരെ. അതിനുശേഷം ആ ചിത്രങ്ങൾ അവർ പാട്ടും കഥകളും പാടിക്കൊണ്ട് കാഴ്ചക്കാരന് സമർപ്പിക്കുന്നു.
ജാർഘണ്ടിലെ പൂർബി സിംഗ്ഭും ജില്ലയിലെ അമാദൊബി ഗ്രാമത്തിലാണ് 41 വയസ്സുള്ള വിജയ് താമസിക്കുന്നത്. സന്താൾ കഥകളിലും ഗ്രാമീണ ജീവിതരീതികളിലും പുരാണങ്ങളിലും അടിസ്ഥാനപ്പെടുത്തിയവയാണ് പൈത്കർ പെയിന്റിംഗുകളെന്ന് അദ്ദേഹം പറയുന്നു. “ഗ്രാമീണ സംസ്കാരമാണ് ഞങ്ങളുടെ മുഖ്യ പ്രമേയം. ഞങ്ങൾക്ക് ചുറ്റും കാണുന്നതിനെ ഞങ്ങൾ കലയിൽ ആവിഷ്കരിക്കുന്നു”, 10 വയസ്സുള്ളപ്പോൾമുതൽ പൈത്കർ പെയിന്റുംഗുകളുണ്ടാക്കുന്ന വിജയ് പറയുന്നു. “കർമ നൃത്തം, ബഹ നൃത്തം, അല്ലെങ്കിൽ രാമായണത്തിന്റെ, മഹാഭാരതത്തിന്റെ ചിത്രം, ഗ്രാമദൃശ്യം..അങ്ങിനെയങ്ങിനെ.” സന്താൾ പെയിന്റിംഗുകളുടെ വിവിധ ഭാഗങ്ങൾ അയാൾ പറഞ്ഞുതന്നു. “സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതും, പുരുഷന്മാർ എരുമകളുമായി പാടത്ത് പണിയെടുക്കുന്നതും, ആകാശത്ത് പക്ഷികൾ പറക്കുന്നതും മറ്റും.”
“ഞാൻ ഈ കല എന്റെ മുത്തച്ഛനിൽനിന്ന് പഠിച്ചതാണ്. പ്രശസ്തനായ ഒരു കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കൊൽക്കൊത്തയിൽനിന്നുപോലും അക്കാലത്ത് ആളുകൾ വന്നിരുന്നു.” വിജയുടെ കുടുംബത്തിലെ പല തലമുറക്കാർ പൈത്കർ പെയിന്റിംഗുകാരായിരുന്നു. “ചുരുളിന്റെ ആകൃതിയിലായിരുന്നു. അങ്ങിനെയാണ് പൈത്കർ പെയിന്റിംഗ് എന്ന് പേർ വന്നത്”.
















