2023 ജൂൺ പകുതിയിൽ ഔറംഗബാദിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിനുമുന്നിൽ അഞ്ച് ദിവസമാന് അജിം ഷെയ്ക്കിന് നിരാഹാരമിരിക്കേണ്ടിവന്നത്.
ചുട്ടുപൊള്ളുന്ന ചൂടിലും ആ 26 വയസ്സുകാരൻ, വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചില്ല. നിരാഹാരത്തിനൊടുവിൽ, ക്ഷീണിച്ച്, ഉണങ്ങി, തലചുറ്റി, നടക്കാൻപോലും ബുദ്ധിമുട്ടി ആ യുവാവ് തളർന്നു.
എന്തായിരുന്നു അയാളുടെ ആവശ്യം? പൊലീസിൽ ഒരു പരാതി ഫയൽ ചെയ്യുക. എന്നാൽ, ഔറംഗബാദിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ജൽന ജില്ലയിലെ അയാളുടെ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ അതിന് തയ്യാറായില്ല.
2023 മേയ് 19-ന് പ്രദേശത്തെ സോനാവാനെ കുടുംബത്തിലെ അംഗങ്ങൾ - മറാത്താ സമുദായക്കാർ - രാത്രി 11 മണിക്ക് അജിമിന്റെ വീട്ടിൽക്കയറി, അയാളുടെ കുടുംബത്തെ ദണ്ഡുകളും കല്ലുകളുംകൊണ്ട് തല്ലിച്ചതച്ചു. “എന്റെ പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. വല്ലാത്തൊരു ആക്രമണമായിരുന്നു” എന്ന് അജിം പാരിയോട് പറഞ്ഞു. “അവർ ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന 1.5 ലക്ഷം രൂപയും മോഷ്ടിക്കുകയും ചെയ്തു”.
ആക്രമിച്ച ആൾക്കൂട്ടത്തിലെ അംഗമാണെന്ന് അജിം ആരോപിച്ച നിതിൻ സോണാവാനയെ ഈ റിപ്പോർട്ടർ ബന്ധപ്പെട്ടപ്പോൾ “ഈ സംഭവത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല” എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി.
മധ്യ മഹാരാഷ്ട്രയിലെ ഭോകർദാൻ താലൂക്കിലുള്ള പലസ്ഖ്ദ മുർതാദ് എന്ന ഗ്രാമത്തിലെ കോളനിയിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള എട്ടേക്കർ കൃഷിഭൂമിയിലാണ് അജിമിന്റെ വീട്.
“ഒറ്റപ്പെട്ട അധികം ബഹളങ്ങളൊന്നുമില്ലാത്ത വീടാണത്. സഹായത്തിനായി നിലവിളിക്കാൻപോലും ഞങ്ങൾക്ക് സാധിച്ചില്ല”, അയാൾ പറയുന്നു.







