“ദീദീ, ഞങ്ങളുടെ ഭാഷ ഇവിടെ വായിക്കാൻ പറ്റുമോ?” ഒരു കുറുക്ക് പുസ്തകം കൈയ്യിൽ പിടിച്ച് 15 വയസ്സുള്ള ആൻസ് ഓറാംവ് എന്നോട് ചോദിക്കുന്നു.
പശ്ചിമബംഗാളിലെ ജൽപയ്ഗുരിയിലെ ചായത്തോട്ട തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഒരു സ്കൂളിലായിരുന്നു ഞങ്ങൾ. ആൻഷിൻ്റേയും എൻ്റേയും അച്ഛനമ്മമാർ ജോലി ചെയ്യുന്ന തോട്ടം ലീഷ് നദിയുടെ തീരത്തായിരുന്നു.
ഇവിടെയുള്ള മിക്ക തൊഴിലാളികളേയുംപോലെ, ഞങ്ങളുടെ കുടുംബവും ഓറാംവ് ഗോത്രക്കാരായിരുന്നു. ഇപ്പോൾ ജാർഘണ്ടിൽ ഉൾപ്പെടുന്ന റാഞ്ചി, ഗുംല, സിംദേഗ ജില്ലകളടങ്ങിയ ഛോട്ടാനാഗ്പുർ പീഠഭൂമിയിൽനിന്ന് നാല് തലമുറ മുമ്പ് ഇവിടേക്ക് വന്നവരായിരുന്നു ഞങ്ങളുടെ പൂർവ്വികർ. വീട്ടിൽ ഞങ്ങളിപ്പൊഴും സമുദായത്തിൻ്റെ ഭാഷയായ കുറുക്കാണ് സംസാരിക്കുന്നത്. പുറത്ത്, ഹിന്ദിയും ബംഗാളിയും. അതിനാൽ, തൻ്റെ മാതൃഭാഷയിലുള്ള ഒരു പുസ്തകം ഇതുവരെ ആൻഷ് കണ്ടിട്ടില്ലായിരുന്നു.
ലീഷ് നദിയുടെ ചായത്തോട്ടത്തിനകത്തുള്ള പാടിബാരിയിലാണ് ഞാൻ വളർന്നത്. സെൻസസ് ബുക്കിൽ അത് ലിഷ്റിവർ എന്നാണെങ്കിലും, ഗ്രാമീണരും പ്രാദേശികാധികാരികളും ലീഷ് റിവർ എന്നാണ് ഉച്ചരിക്കുന്നത്.



















