പ്രാദേശിക തപാലാപ്പീസിന്റെ ജനലുകൾ ശബ്ദത്തോടെ തുറന്നു. ഞങ്ങൾ സമീപിക്കുന്നതും നോക്കി പോസ്റ്റ്മാൻ സ്വയം ഇരിക്കുന്നുണ്ടായിരുന്നു.
ഒരാംഗ്യത്തോടെ, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ പോസ്റ്റ് ഓഫീസിലേക്ക് ക്ഷണിച്ചു. ഒരു മുറിയിലാണ് അത്. വരാന്തയിൽനിന്ന് ഒരു വാതിൽ അവിടേക്ക് തുറക്കുന്നു. ഈ ചെറിയ തൊഴിലിടത്തേക്ക് കടക്കുമ്പോൾ കടലാസ്സിന്റേയും മഷിയുടേയും ഗന്ധം ഞങ്ങളെ സ്വീകരിച്ചു. ദിവസത്തിലെ അവസാനത്തെ തപാലുകൾ അദ്ദേഹം ഒതുക്കിവെക്കുകയായിരുന്നു. “വരൂ, വരൂ, സൌകര്യമായി ഇരിക്കൂ”, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പുറത്തെ കാലാവസ്ഥയിൽനിന്ന് വിഭിന്നമായി, പോസ്റ്റ്മാന്റെ വീട്ടിലും ഓഫീസിലും നല്ല തണുപ്പായിരുന്നു. ഒരു ജനാല കാറ്റിലേക്ക് തുറന്നിട്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു സ്ഥലത്തുനിന്ന് പ്രതീക്ഷിക്കുന്നതുപോലെ, എല്ലാം വൃത്തിയായും എല്ലാം അടുക്കും ചിട്ടയോടെയും സൂക്ഷിച്ചിരുന്നു. മുറിയുടെ മുക്കാൽഭാഗം കൈയ്യടക്കി ഒരു മേശയും ഷെൽഫുമുണ്ടായിരുന്നെങ്കിലും തീരെ ഇടുങ്ങിയതായി തോന്നിയതേയില്ല.
തുംകൂർ ജില്ലയിലെ ദേവെരായപട്ടണത്തിലെ ഗ്രാമീൺ ഡാക് സേവക് (ഗ്രാമീണ തപാൽ സേവകൻ) ആണ് 64 വയസ്സുള്ള രേണുകപ്പ. ആറ് ഗ്രാമങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
ദേവരായപട്ടണത്തിലെ ഈ പോസ്റ്റ് ഓഫീസിലെ പ്രവൃത്തിസമയം രാവിലെ 8,30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ്. എന്നാൽ രേണുകാ പ്രസാദ് എന്ന ഈ തൊഴിലാളി രാവിലെ 7 മുതൽ വൈകീട്ട് 5 മണിവരെ ജോലി ചെയ്യും. “എന്റെ ജോലി തീർക്കാൻ നാലര മണിക്കൂർ മതിയാവില്ല”, അദ്ദേഹം വിശദീകരിച്ചു.








