"രാത്രിയിലുണ്ടായ മേഘവിസ്ഫോടനം എല്ലാം ഒഴുക്കിക്കൊണ്ടുപോയി...നിങ്ങൾക്കുതന്നെ കാണാമല്ലോ. എല്ലാം ഒഴുകിപ്പോയി. വീടും നാല് കന്നുകാലികളും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എല്ലാം പോയി...തകരഷീറ്റുകൾ മേഞ്ഞ വീടും ഷെഡ്ഡുകളും ഞങ്ങൾക്ക് കാണിച്ചുതരുന്നതിനിടെ ശ്രീകവൽ ഭരത് മോറെ പറഞ്ഞു. "ഞങ്ങളുടെ അരയ്ക്കൊപ്പം ഉയരത്തിൽ വെള്ളം പൊങ്ങിയിരുന്നു. മകൻ വിളിച്ച് എഴുന്നേൽപ്പിച്ചതുകൊണ്ട് ഞങ്ങൾ ജീവനോടെ രക്ഷപ്പെട്ടു. എന്നാലും അത്രയും വെള്ളം…" അവർ കൂട്ടിച്ചേർത്തു.
കൈയ്യിൽക്കിട്ടിയതെല്ലാം മോറെ മാവ്ശി ഒരുവിധത്തിൽ വീട്ടിലെ ലോഹവലിപ്പുകളിൽ അടുക്കിവയ്ക്കുകയായിരുന്നു. വീടിനകത്തെ മെഴുകിയ നിലമപ്പാടെ വെള്ളത്തിൽ ഒലിച്ചുപോയതോടെ അകത്ത് മുഴുവൻ മണൽ നിറഞ്ഞു.
2025 സെപ്റ്റംബർ 21-നു, ധാരാശിവിലെ (നേരത്തെ ഒസ്മാനാബാദ് എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം) ഭൂം ബ്ലോക്കിലുള്ള ചിഞ്ച്പൂർ ഡഗെ ഗ്രാമത്തിൽ കനത്ത മഴ പെയ്തു. ഗോദാവരിയുടെ പോഷകനദിയായ ബാൺഗംഗ നദിയുടെ തീരത്താണ് ഈ ഗ്രാമം. അടുത്ത ദിവസം, അതായത് സെപ്റ്റംബർ 22-നും, രാത്രിയിലുടനീളം മഴ തോരാതെ പെയ്തു. ഗ്രാമമൊന്നാകെ വെള്ളത്തിനടിയിലായി. " ജീവിതത്തിൽ ഒരിക്കൽപ്പോലും ഞങ്ങൾ ഇങ്ങനെയൊരു കാഴ്ച്ച കണ്ടിട്ടില്ല," എന്നാണ് വെള്ളപ്പൊക്കത്തെപ്പറ്റി ആളുകൾ വിവരിച്ചത്.
സൂര്യകാന്ത് മോറെയാണ് ഞങ്ങൾക്ക് നദിയും പരിസരപ്രദേശങ്ങളും കാണിച്ചുതന്നത്; അദ്ദേഹത്തിന്റെ ഒരേക്കർവീതമുള്ള രണ്ടു മുന്തിരിത്തോട്ടങ്ങളുൾപ്പെടെ നദിയുടെ തീരത്തുണ്ടായിരുന്ന കൃഷിയിടങ്ങളെല്ലാം വെള്ളത്തിൽ ഒഴുകിപ്പോയി. "അവസാന നിമിഷം ഞങ്ങൾക്ക് കന്നുകാലികളെ രക്ഷിക്കാനായി. കഴുത്തൊപ്പം വെള്ളത്തിലാണ് അവ നിന്നിരുന്നത്. ഞാൻ അവയെ കെട്ടഴിച്ചു വിട്ടതുകൊണ്ട് അവ രക്ഷപ്പെട്ടു," മോറെ പറയുന്നു. "പക്ഷെ തകരഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം വെള്ളത്തിൽ കുതിർന്നു. ചാക്കുകണക്കിന് ചോളവും ചെറുപയറും ഉഴുന്നും നിലക്കടലയും നാശമായി. കഡ്ബ, അതായത് ചോളച്ചെടിയുടെ തണ്ടുകൾ വൈക്കോലാക്കി സൂക്ഷിച്ചിരുന്നത് മുഴുവൻ ഒഴുകിപ്പോയി."
ഇതുകൂടാതെ, മോറെ ഒന്നരയേക്കർ നിലത്ത് ഉള്ളിയും നട്ടിരുന്നു. ആ കൃഷിയിടത്തിൽ മുഴുവൻ ഇപ്പോൾ പാറക്കഷ്ണങ്ങളും കല്ലുകളും മാത്രമാണുള്ളത്. ഫലഭൂയിഷ്ഠമായ മേൽമണ്ണുൾപ്പെടെ ഉള്ളിച്ചെടികൾ മുഴുവനും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി.























