“അയാളെ നോക്കൂ! മരിച്ചുവെങ്കിലും നടക്കുന്നുണ്ട്.”
ദിവസവും അമിത് മരാണ്ടി ഇത്തരം തമാശകൾ കേൾക്കുന്നുണ്ട്. ഇന്നും കേട്ടു. തൻ്റെ ചിലവിലുള്ള തമാശ ആസ്വദിച്ചുകൊണ്ട്, ഒരു മുളബെഞ്ചിലിരിക്കുന്ന സ്വന്തം നാട്ടുകാരെ കാണാൻ പോവുകയായിരുന്നു അദ്ദേഹം
32 വയസ്സുള്ള ആ സന്താൾ ആദിവാസിയും അവരുടെ ചിരിയിൽ പങ്കുചേർന്നുവെങ്കിലും പെട്ടെന്ന് അയാളുടെ ഭാവം മാറി. മുഖത്ത് ദേഷ്യം പരന്നു. “എന്നെ നോക്കൂ, ജീവിച്ചിരുന്നിട്ടും മരിച്ചുവെന്ന് എഴുതിയിരിക്കുകയാണ്.”
മരിച്ച വോട്ടർമാരുടെ ലിസ്റ്റിൽ തൻ്റെ പേര് വന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു ബിഹാറിലെ ലോഹ്സിംഘ്ന ഗ്രാമത്തിലെ ആ ദിവസവേതനക്കാരൻ. സംസ്ഥാനത്ത് നടപ്പാക്കിയ സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിലാണ് ഇത് സംഭവിച്ചത്. അനർഹരായ വോട്ടർമാരെ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നടപ്പാക്കിയത്. എന്നാൽ, ഈ ലോവ ടോലയിൽ, വോട്ടിന് അർഹതയുള്ള നിരവധി ആദിവാസികളെ ‘മരിച്ച’വരുടെ പട്ടികയിലുണ്ട്. അമിത്തിൻ്റെ പേർ അതിലുണ്ടെന്ന് ഞാൻ ഫോണിൽ, പ്രദേശത്തെ അധികാരികളെ അറിയിച്ചിരുന്നു.
ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ തൻ്റെ പേരുണ്ടെന്നത് അയാളെ അസ്വസ്ഥനാക്കുന്നു. “എനിക്ക് മോശം തോന്നുന്നു.”
ആ ഉച്ചയ്ക്ക് 12 മണിക്ക് ഞാൻ ആദിവാസി കോളണിയായ ലോവ ടോലയിലായിരുന്നു. ബൂത്ത് നമ്പർ 223-ലെ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയുമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലെ, വെട്ടിമാറ്റിയ വോട്ടർമാരെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഞാൻ ഈ ഗ്രാമത്തിലെത്തിയത്. നിരവധി ആദിവാസികളുടെ പേരുകൾ വെട്ടിമാറ്റിയ ബൂത്ത് 223-ൽ ഞാൻ എത്തിയത് അങ്ങിനെയാണ്.
സന്താൾ ആദിവാസി കോളണിയായ ലോവ ടോലയ്ക്ക് ആ പേർ കിട്ടിയത് ദുമാർ, അല്ലെങ്കിൽ ഗുലാർ (അത്തിപ്പഴം) വൃക്ഷത്തിൽനിന്നാണ്. അത്തിപ്പഴത്തിന് സന്താളിയിൽ ലോവ എന്നാണ് പേര്. ഇന്ത്യയിൽ ഏകദേശം 74 ലക്ഷം ആളുകൾ സംസാരിക്കുന്ന ആസ്ട്രോ ഏഷ്യാറ്റിക് ഭാഷയാണ് സന്താളി.
ഇവിടെ പണ്ട് ഒരു വലിയ അത്തിമരമുണ്ടായിരുന്നുവെന്നും, മണ്ണുകൊണ്ടും ഓലകൊണ്ടും കെട്ടിയ വീടുകളുള്ള സന്താളി കോളണിയുടെ ചിഹ്നമായിരുന്നു അതെന്നും നാട്ടുകാർ പറയുന്നു. സന്താളികളുടെ ശരാശരി പ്രതിമാസ വരുമാനം 6,000 രൂപയാണെന്ന് 2022-2023-ലെ ജാതി സർവേ രേഖപ്പെടുത്തുന്നു. അഞ്ച് സന്താൾ ആദിവാസികളിൽ ഒരാൾ ചെറുകിട, അതല്ലെങ്കിൽ പാട്ടക്കുടിയാൻ വ്യവസ്ഥയിൽ കൃഷിയിൽ ഏർപ്പെടുന്നവരാണ്. ബാക്കിയുള്ളവർ, അമിതിനെപ്പോലെ ദിവസവേതനക്കാരും. അമിത്, പാറ്റ്നയിൽ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്.





















