"ആരും അവളെ തൊടുന്നുണ്ടായിരുന്നില്ല; എല്ലാവരും അകലം പാലിച്ചാണ് നിന്നത്. ഡോക്ടർ വന്നപ്പോൾപോലും കയ്യുറകളും മാസ്കും ധരിച്ചാണ് അവളെ പരിശോധിച്ചത്."
സുനിതാ ലഗുരിയ്ക്ക് ആശുപത്രികൾ സുപരിചിതമാണ്- മകളെയും കൊണ്ട് പലതവണ അവർ ആശുപത്രികൾ കയറിയിറങ്ങിയിട്ടുണ്ട്.
അവരുടെ ഏഴ് വയസ്സുകാരിയായ മകൾ റിയയ്ക്ക് വെറും അഞ്ച് മാസം പ്രായമുള്ളപ്പോൾ തലാസീമിയ രോഗം സ്ഥിരീകരിച്ചിരുന്നു. രക്തത്തെ ബാധിക്കുന്ന ഒരു ജനിതകരോഗമാണ് തലാസീമിയ; റിയയെ ബാധിച്ചിരിക്കുന്ന തലാസീമിയ വകഭേദത്തിന് ആജീവനാന്തം, കൃത്യമായ ഇടവേളകളിൽ രക്തം കയറ്റുക മാത്രമാണ് ചികിത്സ. അതുകൊണ്ടുതന്നെ, മാസത്തിൽ രണ്ടുതവണ മകളെയുംകൊണ്ട് ആശുപത്രിയിലെത്തുന്നത് പതിവായ സുനിതയ്ക്ക് സർക്കാർ ആശുപത്രിയിലെ ജീവനക്കാരെയും നല്ലതുപോലെ പരിചയമുണ്ട്.
എന്നാൽ 2025 സെപ്റ്റംബറിൽ ആശുപത്രിയിൽ വന്ന ആ ദിവസം സുനിത ഒരിക്കലും മറക്കില്ല.
സംസ്ഥാന സർക്കാരിന്റെ സ്വാമി വിവേകാനന്ദ നിശക്ത സ്വാവലംബൻ പ്രോത്സാഹൻ യോജനപ്രകാരം പ്രതിമാസം 1,000 രൂപ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാനാണ് അന്ന് അവർ ആശുപത്രിയിലെത്തിയത്. അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മകൾക്ക് ചില അധിക പരിശോധനകൾ നടത്തണമെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.
റിയയ്ക്ക് നടത്തിയ പരിശോധനകളിലൊന്നിൻ്റെ ഫലം വന്നപ്പോൾ സുനിതയുടെ ജീവിതംതന്നെ മാറിമറിഞ്ഞു. അവരുടെ മകൾ എച്ച്.ഐ.വി പോസിറ്റീവായിരുന്നു. റിയയ്ക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധിച്ചിരുന്നു. യഥാവിധി ചികിത്സിച്ചില്ലെങ്കിൽ എച്ച്.ഐ.വി ബാധ മാരകമായ എയ്ഡ്സ് രോഗത്തിന് (അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) കാരണമാകും.
"ഞങ്ങൾ അങ്ങനെയൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടില്ല, അത് എന്താണെന്നുപോലും ഞങ്ങൾക്കറിയില്ല," ആഴ്ചകൾക്ക് ശേഷവും ഞെട്ടൽ വിട്ടുമാറാതെ സുനിത പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടിന്റെ പുറത്ത് റിയയ്ക്കൊപ്പം ഇരിക്കുകയായിരുന്നു അവർ. സുനിതയുടെ ഭർത്താവ് വിജയ് ജോലിയ്ക്കായി മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് പതിവാണ്; ഇത്തവണ മടങ്ങുമ്പോഴെങ്കിലും വീട് പുതുക്കിപ്പണിയാനുള്ള പണം സംഘടിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ജാർഖണ്ഡിൽ പട്ടികവർഗ്ഗമായി രേഖപ്പെടുത്തിയിട്ടുള്ള ഹോ സമുദായക്കാരാണ് സുനിതയുടെ അഞ്ചംഗ കുടുംബം.















