"ഇവിടെ യുദ്ധത്തേക്കാൾ പ്രഹരശേഷി പ്രളയങ്ങൾക്കാണ്," ജസ്വീർ സിംഗ് പറഞ്ഞു. പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്ന തന്റെ കൃഷിയിടത്തിൽനിന്ന് മടങ്ങുകയായിരുന്നു 73 വയസ്സുകാരനായ ആ കർഷകൻ. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി അടയാളപ്പെടുത്തി നിർമ്മിച്ചിട്ടുള്ള കമ്പിവേലിയ്ക്കപ്പുറമാണ് ജസ്വീറിന്റെ കൃഷിയിടം.
"ഏത് വശത്തേയ്ക്ക് തിരിഞ്ഞാലും വെള്ളം മാത്രമേ കാണാനുള്ളൂ. ഇവിടമാകെ പുഴ കയ്യടക്കിയിരിക്കുകയാണ്. ഏകദേശം 15-20 അടി ഉയരത്തിലാണ് വെള്ളം കയറിയിരിക്കുന്നത്," 2025 സെപ്റ്റംബർ അവസാനത്തോടടുത്ത് പാരിയോട് സംസാരിക്കവേ സത്ലജ് നദിയെ പരാമർശിച്ചുകൊണ്ട് ജസ്വീർ പറഞ്ഞു.
വല്ലേ ഷാ ഹിത്തർ ഗ്രാമത്തിൽ ഉൾപ്പെടുന്ന നാൽപ്പതേക്കർ കൃഷിഭൂമി 1990-കളിൽ നിർമ്മിച്ച കമ്പിവേലിക്കും കോൺക്രീറ്റ് തൂണുകൾകൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര അതിർത്തിയ്ക്കുമിടയിൽ വ്യാപിച്ചു കിടക്കുന്നു. ഈ നിലത്ത് കൃഷിയിറക്കുന്ന കർഷകർക്ക് ബി.എസ്.എഫ്-ന്റെ (അതിർത്തി രക്ഷാ സേന) അനുമതിയോടുകൂടി മാത്രമേ സ്വന്തം കൃഷിയിടത്തിൽ പ്രവേശിക്കാൻപോലും സാധിക്കുകയുള്ളൂ. ജസ്വീറിന്റെ കുടുംബത്തിന് ഇവിടെ 19 ഏക്കർ ഭൂമി സ്വന്തമായുണ്ട്. 1980-ൽ, ജസ്വീറിന്റെ സ്വഗ്രാമമായ തെഹ് കലന്തറിനെ അപേക്ഷിച്ച് അതിർത്തി ഗ്രാമങ്ങളിൽ ഭൂമിയുടെ വില തുച്ഛമായിരുന്ന സമയത്ത് അവർ വാങ്ങിച്ച ഭൂമിയാണത്. വല്ലേ ഷാ ഹിത്തർ ഗ്രാമത്തിൽനിന്ന് ജസ്വീറിന്റെ സ്കൂട്ടിയിൽ മുപ്പത് മിനിറ്റ് സഞ്ചരിച്ചാൽ തെഹ് കലന്തറിലെത്താം.
2025 ആഗസ്റ്റിൽ പഞ്ചാബിനെ പ്രളയം തകർത്തെറിഞ്ഞപ്പോൾ, ജസ്വീർ സിംഗിന്റെ 15 ഏക്കർ ഭൂമി വെള്ളത്തിനടിയിലായി. കൊയ്ത്തിന് പാകമായിരുന്ന നെല്ല് അപ്പാടെ നശിച്ചു. "ഭൂമിയിലെ നനവ് വിട്ടുമാറാതിരുന്നതിനാൽ അവിടെ പിന്നെ ഗോതമ്പ് കൃഷിയിറക്കാനായില്ല. ഏഴ്-എട്ട് ഏക്കർ നിലത്തെ വെള്ളം വാർന്ന് ഉണങ്ങിയിട്ടുണ്ട്. ഇനിയും ആറ് മാസമോ അല്ലെങ്കിൽ ഒരുവർഷമോ ഭൂമി വെറുതെയിട്ടതിനുശേഷം മാത്രമേ അവിടെ ഇനി കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ," 2026 ജനുവരിയിൽ അദ്ദേഹം പാരിയോട് പറഞ്ഞു. ഈ കാലയളവിനുള്ളിൽ രണ്ട് വിളവെടുപ്പ് കാലങ്ങൾ കഴിഞ്ഞുപോയി.
പ്രളയത്തിൽ പഞ്ചാബിലുടനീളം 40 പേർ മരണപ്പെടുകയും 7,161 കന്നുകാലികൾ ഒഴുകിപ്പോകുകയും 14,000 വീടുകൾക്കും ഏകദേശം 200,000 ഹെക്ടർ കൃഷിഭൂമിയ്ക്കും കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു, "നെല്ല് കൊയ്യാൻ പാകമായ സമയത്തുണ്ടായ പ്രളയം എല്ലാം നശിപ്പിച്ചു," അശോക് പറഞ്ഞു, അദ്ദേഹവും ജസ്വീറിനെ പോലെ, ഫാസിൽക്ക ജില്ലയിലുള്ള വല്ലേ ഷാ ഹിത്തർ ഗ്രാമത്തിലെ കർഷകനാണ്.
"എനിക്കിപ്പോൾ നല്ലതുപോലെ ഉറങ്ങാൻ സാധിക്കാറില്ല. രാത്രി ഒരിക്കൽ ഉണർന്നാൽ, പിന്നെ രാവിലെവരെ ആശങ്ക കാരണം ഉറക്കം വരില്ല," ആ 40 വയസ്സുകാരൻ പാരിയോട് പറഞ്ഞു. കമ്പിവേലിയ്ക്കപ്പുറത്ത്, അശോകിന്റെ കുടുംബത്തിന് സ്വന്തമായിട്ടുള്ള 10 ഏക്കർ ഭൂമിയിൽ അവർ നെല്ല് വിതച്ചിരുന്നു. എന്നാൽ ആ ഭൂമിയൊന്നാകെ വെള്ളത്തിനടിയിലായി. അശോകിന്റെ പത്തംഗ കുടുംബം ഈ ഭൂമിയിൽനിന്നുള്ള വിളവിനെ ആശ്രയിച്ചാണ് പുലരുന്നത്.
















