ഒരു ഷർട്ട് ഇസ്തിരിയിടാൻ സരോജിനിയ്ക്ക് ഒരു മിനിറ്റ് മതി. മുണ്ടാണെങ്കിൽ (ധോത്തി), രണ്ട് മിനിറ്റ്. ഇടയ്ക്കൊന്ന് പണി നിർത്തി, അവർ നനഞ്ഞ തുണിക്കഷണങ്ങൾ നിറച്ച് ഒരു കിഴികൊണ്ട് ചുളിഞ്ഞ ഷർട്ടിൽ ബലമായി അമർത്തുന്നു. ചുളിവുകൾ നിവർത്താനുള്ള ഒരു സൂത്രവിദ്യയാണത്.
15 വയസ്സുമുതൽ കേരളത്തിലെ ഫോർട്ട് കൊച്ചിയിലെ ധോബി ഖാനയിൽ തൊഴിലെടുക്കുന്ന തൊഴിലാളിയാണ് ഇപ്പോൾ 80 വയസ്സിലെത്തിനിൽക്കുന്ന സരോജിനി. അലക്ക് മുഖ്യ തൊഴിലാക്കിയ ഒരു പ്രദേശമാണ് ധോബി ഖാന. “ആരോഗ്യമുള്ളിടത്തോളം ഞാൻ ഈ തൊഴിൽ ചെയ്യും (തുണിയലക്കലും ഇസ്തിരിയിടലും). തനിക്ക് അനുവദിച്ച് സ്ഥലത്ത് നിന്ന് ഇസ്തിരിയിടുന്നതിനിടയിൽ അവർ പറഞ്ഞു.
60 വയസ്സായ കുമരേശനും ആ സ്ഥലത്തുണ്ട്. “ഇവിടെ ആവശ്യമുള്ളത് കഠിനാദ്ധ്വാനം മാത്രമാണ്”. അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അതിരാവിലെ 5 മണിക്ക് തന്റെ സൈക്കിളിൽ ഈ സ്ഥലത്ത് കുമരേശൻ എത്തും. വീട്ടിൽനിന്ന് ഒരു കിലോമീറ്ററിൽത്താഴെ ദൂരമേയുള്ളു ഈ സ്ഥലത്തേക്ക്. അത്യാവശ്യമായി ചെയ്യേണ്ട ജോലികളുണ്ടെങ്കിൽ രാവിലെ 4 മണിക്കും എത്താറുണ്ട്. രാത്രി 11 മണിവരെ നീളും ഈ ജോലി. “ഇന്നെനിക്ക് കുറച്ച് വിശ്രമിക്കാൻ സമയം കിട്ടും. നാളെ കൊടുക്കേണ്ട തുണികളാണ്. നാളെ എനിക്ക് കുറച്ചധികം അദ്ധ്വാനിക്കേണ്ടിവരും”, അദ്ദേഹം പറഞ്ഞു.
























