പുലിറ്റ്സർ സെന്ററിന്റെ പിന്തുണയോടെ പാർത്ഥ് എം.എൻ തയ്യാറാക്കിയ പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം.
മഴക്കാലത്തിന് മുൻപ് നൽകിയ ഒരു വാഗ്ദാനം, 53 വയസ്സുകാരനായ ദേവുറാവ് നാഗരെ ഇപ്പോൾ തിരിഞ്ഞ് കൊത്തുകയാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ, വ്യാപകനാശം വിതച്ച മഴയിൽ തന്റെ കൃഷിയിടം സംരക്ഷിക്കാനായി മുട്ടോളം വെള്ളത്തിൽനിന്ന് പൊരുതുകയായിരുന്നു നാഗരെ. ചക്ലാംബ ഗ്രാമത്തിലെ ഒരു മലഞ്ചെരിവിലാണ് അദ്ദേഹത്തിന്റെ 8 ഏക്കർ കൃഷിയിടം; പ്രളയംമൂലമുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടാൻ ഇതും കാരണമായി.
"മഴവെള്ളം നേരെ എന്റെ കൃഷിയിടത്തിലൂടെയാണ് ഒഴുകുന്നത്," അദ്ദേഹം വിശദീകരിച്ചു. "ദിവസേനയെന്നോണം മണിക്കൂറുകൾ അധ്വാനിച്ചാണ് ഞാൻ വെള്ളം ഒഴിഞ്ഞുപോകാൻ ചാല് കീറിയിരുന്നത്."
എന്നാൽ ദേവുറാവിന്റെ നടുവൊടിക്കുന്ന കഠിനാധ്വാനം വൃഥാവിലായി; രൗദ്രഭാവം പൂണ്ട മഴമേഘങ്ങൾതന്നെ ഒടുവിൽ വിജയിച്ചു. അദ്ദേഹം കൃഷി ചെയ്തിരുന്ന പരുത്തി, തുവരപ്പരിപ്പ്, കരിമ്പ് എന്നിവയെല്ലാം മഴയിൽ നശിച്ചതോടെ 3 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. മലഞ്ചെരിവിലൂടെ കുതിച്ചൊഴുകിയ വെള്ളത്തിൽ കൃഷിയിടത്തിലെ മേൽമണ്ണിന്റെ ഒരു ഭാഗവും ഒലിച്ചുപോയതോടെ അദ്ദേഹത്തിന്റെ ഉപജീവനവും ഭീഷണിയിലായിരിക്കുകയാണ്.
എന്നാൽ മഴ മൂലമുണ്ടായ നഷ്ടം എങ്ങനെ തിരിച്ചുപിടിക്കുമെന്നതിനേക്കാൾ, മറ്റൊരു ചിന്തയാണ് ദേവുറാവിനെ ഇപ്പോൾ അലട്ടുന്നത്. മഹാരാഷ്ട്രയിലെ പ്രധാന തീർത്ഥാടക കേന്ദ്രങ്ങളിലൊന്നിൽ ഒരു അമ്പലം പണിയുന്നതിനായി 1.7 ലക്ഷം രൂപ സംഭാവന ചെയ്യാമെന്ന് അദ്ദേഹം ഏറ്റിരുന്നു. ആ തുക ഇനി എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അദ്ദേഹം.















