രാവിലെ 7 മണി, ഡാല്ട്ടോഗഞ്ജ് പട്ടണത്തിലെ സാദിഖ് മൻസിൽ ചൗക്ക് നേരത്തെതന്നെ പ്രവർത്തനനിരതമായി - ട്രക്കുകൾ അലറിക്കുതിക്കുന്നു, കടകളുടെ ഷട്ടർ വലിച്ചുയർത്തുന്നു, അടുത്തുള്ള ഒരു ക്ഷേത്രത്തിൽനിന്ന് ഹനുമാൻ ചാലിസയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം കേൾക്കുന്നു.
ഒരു കടയുടെ പടിക്കെട്ടിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് ചുറ്റുമുള്ള ആളുകളോട് ഉയർന്ന ശബ്ദത്തിൽ റിഷി മിശ്ര സംസാരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെയും പുതിയ സർക്കാരിന്റെ രൂപീകരണത്തെയും ചുറ്റിപ്പറ്റിയാണ് ഈ പ്രഭാതത്തിലെ അവരുടെ ചർച്ച. ചുറ്റുമുള്ളവര്‍ വാദിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട്, കൈവെള്ളയിലിട്ട് പുകയില തിരുമ്മിക്കൊണ്ടിരുന്ന നസറുദ്ദീൻ അഹമ്മദ് ഒടുവിൽ ഇടപെട്ടുകൊണ്ട് പറഞ്ഞു, “നിങ്ങൾ എന്തിനാണ് വഴക്കിടുന്നത്? ആരു സർക്കാർ ഉണ്ടാക്കിയാലും നമ്മുടെ ഉപജീവനത്തിനുള്ളത് നമ്മൾ കണ്ടെത്തണം.”
‘തൊഴിൽ ചൗക്ക്’ എന്നറിയപ്പെടുന്ന ഇവിടെ എല്ലാ ദിവസവും ഒത്തുകൂടുന്ന നിരവധി ദിവസക്കൂലിക്കാരിൽപ്പെടുന്നവരാണ് റിഷിയും നസറുദ്ദീനും. പലാമുവിന് ചുറ്റുമുള്ള ഗ്രാമങ്ങളിലൊന്നും തൊഴിലില്ല, അവർ പറയുന്നു. സാദിഖ് മൻസിലിലെ തൊഴിൽ ചൗക്കിൽ (നാല്ക്കവല) 25-30 തൊഴിലാളികൾ കൂലിപ്പണിക്കായി കാത്തിരിക്കുകയാണ്. പട്ടണത്തിലെ ഇത്തരത്തിലുള്ള 5 ചൗക്കുകളിലൊന്നായ ഇവിടെ ഝാർഖണ്ഡിലെ അടുത്തുള്ള ഗ്രാമങ്ങളിൽനിന്നുള്ളവർ എല്ലാ ദിവസവും രാവിലെ തൊഴിലന്വേഷിച്ച് ഒത്തുകൂടുന്നു.








