കാദെർ അലി ഇനി ഒരിക്കലും എന്നോട് സംസാരിക്കില്ല.
2025 നവംബറിൽ ഞാൻ കാദെറിനെ അവസാനമായി കണ്ടപ്പോഴും അദ്ദേഹത്തിന് അധികമൊന്നും സംസാരിക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. കാദെർ താമസിച്ചിരുന്ന, തകരഷീറ്റ് മേഞ്ഞ ചെറിയ വീടിനുള്ളിൽ അദ്ദേഹം ചുമയ്ക്കുന്നതിന്റെ ദുർബലമായ ശബ്ദം മാത്രം തങ്ങിനിന്നു. വീട്ടുമുറ്റത്ത് ഒരു പൂവൻകോഴി കോഴിക്കുഞ്ഞുങ്ങളെ ഓടിക്കുന്ന ശബ്ദംപോലും അന്ന് ഏതോ ദുർനിമിത്തംപോലെ തോന്നിച്ചിരുന്നു. വീടിനകത്ത് ഒരു മരക്കട്ടിലിൽ കിടന്നിരുന്ന കാദെർ തീർത്തും അവശനായി കാണപ്പെട്ടു.
നേരത്തെ അദ്ദേഹത്തിന് പരസഹായം കൂടാതെ നടക്കാനും പഴയ കാര്യങ്ങൾ ഓർത്തെടുക്കാനും ദുർബലമായ ശബ്ദത്തിലാണെങ്കിലും കുറച്ച് നേരമെങ്കിലും സംസാരിക്കാനുമൊക്കെ സാധിച്ചിരുന്നു. എന്നാൽ നവംബർ ആയപ്പോഴേക്കും അദ്ദേഹം തീർത്തും കിടപ്പിലാകുകയും തളർവാതം മൂർച്ഛിച്ച് കൈകൾ അനക്കാൻപോലും കഴിയാത്ത സ്ഥിതിയാകുകയും ചെയ്തു. എന്നാൽ അപ്പോഴും അദ്ദേഹം സ്വബോധം കൈവിടാതെ ജീവനുവേണ്ടി പൊരുതിക്കൊണ്ടിരുന്നു; സ്വദേശത്ത് ജീവിക്കാനുള്ള അവകാശത്തിനായി വർഷങ്ങളോളം പോരാടിയ അതേ ചങ്കൂറ്റവുമായി.
"ഏതാണ്ട് പതിനഞ്ച് ദിവസം മുൻപ് അദ്ദേഹത്തിന് പനി ബാധിക്കുകയും ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങുകയും ചെയ്തു," കാദെറിന്റെ മകൻ 33 വയസ്സുകാരൻ സഹീദുൾ ഇസ്ലാം പറഞ്ഞു. അസമിലെ ഗാമാറിഗുരി ഗ്രാമത്തിലുള്ള കാദെറിന്റെ വീടിന്റെ വരാന്തയിൽവെച്ച് സംസാരിക്കുകയായിരുന്നു ഞങ്ങൾ. "ഇപ്പോൾ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ അനങ്ങാനോ സാധിക്കുന്നില്ല. അദ്ദേഹം എത്ര ദിവസംകൂടി ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് പറയാനാകാത്ത അവസ്ഥയാണ്," സഹീദുൾ പറഞ്ഞു.
ഏതോ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ചെന്നപോലെ കാദെർ അപ്പോഴും സ്വബോധത്തോടെ കണ്ണ് തുറന്നുകിടന്നു. എന്നാൽ, അദ്ദേഹത്തിന്റെ വീടിന്റെ ഒരേയൊരു വാതിലിലൂടെയും തകരഷീറ്റിലുണ്ടായിരുന്ന വിടവിലൂടെയും അരിച്ചിറങ്ങിയിരുന്ന അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾപോലെ ആ പ്രതീക്ഷയും നിമിഷായുസ്സായി തീർന്നു.
ഞങ്ങൾ കാദെറിനെ സന്ദർശിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ, 2025 നവംബർ 18-ന്, അദ്ദേഹം മരണപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് 66 വയസ്സായിരുന്നു പ്രായം.











