“നിന്റെ മകൾ ഇത്ര വളർന്നിട്ടും സുലുവയ്ക്കായി അവളുടെ കാതുകൾ നീ തയാറാക്കിയില്ലേ?” മുതിർന്ന സ്ത്രീകൾ ചോദിക്കും. മകളുടെ അടുത്തേക്ക് തിരിഞ്ഞ് അവർ വീണ്ടും പറയും “ബെൻ, നിന്നെ ഉടൻ വിവാഹം കഴിപ്പിച്ച് വിടും. നിശ്ചയത്തിന് നൽകിയ സമയം ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു.]” വിവാഹത്തിന് മുമ്പ് പെൺമക്കളുടെ ചെവി ഒരുക്കാൻ ഓരോ പെൺകുട്ടിയുടേയും അമ്മമാരെ പ്രേരിപ്പിക്കുന്ന, പ്രായമായ ഇത്തരം സ്ത്രീശബ്ദങ്ങൾ എന്റെ ഭോപ്പ റബാരി സമൂഹത്തിൽ ഇപ്പോഴും സാധാരണമാണ്.
എനിക്ക് ഓർമയുണ്ട്. എന്റെ കസിൻ (സഹോദരി) നാതി ബെൻ മോരി അവളുടെ കാതുകൾ 17 വയസ്സിൽത്തന്നെ ഒരുക്കിയിരുന്നു. അവൾക്കിപ്പോൾ 24 വയസ്സുണ്ട്. അവൾ എപ്പോഴും സുലുവ ധരിക്കാറുണ്ട് – ഒരു സെന്റീമീറ്ററിലധികം വീതിയുള്ള സ്വർണത്തിൽ തീർത്ത വളയങ്ങളാണ് സുലവ. രണ്ട് തോല തൂക്കമുള്ള (22.32 ഗ്രാം) സുലുവ വിവാഹം കഴിക്കുന്ന ചെറുക്കന്റെ വീട്ടുകാരാണ് നിശ്ചയസമയത്ത് സമ്മാനമായി നൽകുക. രണ്ട് ലക്ഷത്തോളമെങ്കിലും വില വരും ഇതിന്.
സുലവ ഞങ്ങളെ സംബന്ധിച്ച് ആവശ്യസമയങ്ങളിൽ സഹായിക്കുന്ന ഒരു ആസ്തിയാണ്. പക്ഷേ ഇതുണ്ടാക്കുന്നതോടെ പല കുടുംബങ്ങളും കടക്കെണിയിൽ വീഴുമെന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിനും വിലകൂടിയ കാലമാണ്. ഞങ്ങൾ സാമ്പത്തികമായി അത്ര മെച്ചമല്ല. ഞങ്ങൾ ഇടയൻമാരാണ്. ഗ്രാമത്തിൽ ഈ വിഭാഗത്തിൽപ്പെട്ട 3,000 പേരുണ്ട്. അതിൽ 60 ശതമാനവും ദിവസവേതനത്തിന് ജോലിയെടുക്കുന്നവരാണ്. ബാക്കിയുള്ള 40 ശതമാനം കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നു.





